തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.ഇതിന്‍റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേ സമയം, സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ദേവസ്വം വിജിലൻസ്.ഇതിന്‍റെ ഭാഗമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യപ്രകാരം ദ്വാര പാലക ശിൽപങ്ങളിൽ അടക്കം സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ടാരിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.
ഇദ്ദേഹത്തിന്‍റെ വിശദമായ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ 2025ൽ വീണ്ടും പൂശിയത് സംബന്ധിച്ചും വിശദീകരണം തേടുന്നുണ്ട്. ഇതൂകൂടി ചേർത്താകും ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് നാളെ റിപ്പോർട്ട് നൽകുക.