കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. കേസിൽ വാദം പൂർത്തിയായി. പ്രതി അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് (Statutory Bail) തനിക്ക് അർഹതയുണ്ടെന്നാണ് പോറ്റിയുടെ വാദം.
അന്വേഷണസംഘം കുറ്റപത്രം നൽകാൻ വൈകുന്നത് നിയമപരമായ വീഴ്ചയാണെന്നും അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം, നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് എന്നിവയിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു. ജാമ്യം നൽകുകയാണെങ്കിൽ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന ഉപാധികൾ വെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം , ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും കട്ടളപ്പാളിയിലെ സ്വർണം അപഹരിച്ച രണ്ടാമത്തെ കേസിൽ റിമാൻഡ് നിലനിൽക്കുന്നതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ആദ്യഘട്ട കുറ്റപത്രമെങ്കിലും വേഗത്തിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.