
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കൈയോടെ പിടികൂടിയത് ഹൈക്കോടതിയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. മോഷണത്തിന് കൂട്ടുനിന്ന ദേവസ്വം ബോർഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ദേവസ്വം ബോർഡിന് തെറ്റ് പറ്റിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുഖ്യമന്ത്രിയുടെ വ്യഗ്രത പങ്കുണ്ടെന്ന് കാണിക്കുന്നതാണ്. ഇതുവരെ നടന്ന തീവെട്ടിക്കൊള്ളയ്ക്ക് മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനും പങ്കുണ്ട്," കൃഷ്ണദാസ് ആരോപിച്ചു. ശബരിമലയിലേത് പോലെ പല ക്ഷേത്രങ്ങളിലും സ്വർണ്ണ മോഷണം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ പ്രതിഷേധത്തിനൊരുങ്ങുന്നു; സിബിഐ അന്വേഷണം വേണം
ശബരിമലയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്താൻ എൻ.ഡി.എ. തീരുമാനിച്ചു. ഒക്ടോബർ 17-ന് സെക്രട്ടേറിയറ്റിന് മുന്നിൽ എൻ.ഡി.എ. പ്രതിഷേധ ധർണ നടത്തും. ഒക്ടോബർ 30-ന് സംസ്ഥാനത്തെ കേന്ദ്രങ്ങളിലും എൻ.ഡി.എ. പ്രതിഷേധ ധർണ നടത്തും. മൂന്നാം ഘട്ട പ്രതിഷേധം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ചായിരുന്നു വെട്ടിപ്പ് നടത്തിയിരുന്നതെന്നും, കഴിഞ്ഞ 25 വർഷമായി ശബരിമലയിൽ തീവെട്ടിക്കൊള്ള നടക്കുന്നുണ്ടെന്നും കൃഷ്ണദാസ് ആരോപിച്ചു. വിഷയത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.