തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ നടപടിയുമായി ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ആയ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾ നിലവിൽ ശബരിമലയിലെ അസിസ്റ്റൻ്റ് എൻജിനീയർ ആണ്. (Sabarimala gold case)
നിലവിൽ രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് ഇത്തരത്തിൽ സർവ്വീസിൽ ഉള്ളത്. നേരത്തെ തന്നെ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്തിമ റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ നടപടി എടുക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞിരുന്നത്.
കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ച വേണമെന്നാണ് ദേവസ്വം ബോർഡ് യോഗം വിലയിരുത്തിയിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവയ്ക്കണമെങ്കിൽ കുറ്റക്കാരെന്ന് കോടതി ശിക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്മാർട്ട് ക്രിയേഷൻസിലെ രേഖകൾ കാണാതായ സംഭവം എസ് ഐ ടി അന്വേഷിക്കട്ടെയെന്നും, സത്യം എന്തായാലും പുറത്തുവരുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. സംഭവം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.