തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതിവേഗ നീക്കങ്ങൾ. കേസിൽ അന്വേഷണവുമായി ഇ ഡിയും രംഗത്തെത്തി. പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. അതേഅസമയം, ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്തായി. (Sabarimala gold case)
ദേവസ്വം ബോർഡിനെ സംശയിച്ചാണ് റിപ്പോർട്ട്. 2019 ലെ ബോർഡിനെതിരെ തുടർനടപടി വേണമെന്നും ഇതിൽ പറയുന്നു. ദേവസ്വം ബോർഡ് കാര്യം അറിഞ്ഞില്ല എന്ന് കരുതാൻ കഴിയില്ല എന്നും ഇതിൽ പറയുന്നു. സ്വർണ്ണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ എസ് ഐ ടി ചെന്നൈയിൽ എത്തി. എന്നാൽ, ഇന്ന് ഞായറാഴ്ച ആയതിനാൽ അവധിയാണ്. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചു.
ഇയാളിൽ നിന്ന് സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം നടക്കുന്നുണ്ട്. ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറി കെ ടി ശങ്കരൻ്റെ നിർണ്ണായക പരിശോധന ഇന്നും തുടരുന്നു. സ്മാർട്ട് ക്രിയേഷൻസിന്‍റെ പ്രതിനിധിയടക്കമുള്ളവർ സന്നിധാനത്ത് ഉണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ പരിശോധനയും ഇന്ന് നടക്കും.
അന്വേഷണം ഉന്നതരിലേക്ക്
ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്കും. കട്ടിളയിലെ സ്വർണ്ണമോഷണം സംബന്ധിച്ച രണ്ടാമത്തെ കേസിലെ എഫ് ഐ ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്.
8-ാം പ്രതിയായി ആണ് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. ആരുടെയും പേരുകൾ എടുത്ത് പറഞ്ഞിട്ടില്ല. ഇത് എ പത്മകുമാർ പ്രസിഡന്‍റായ ഭരണസമിതിയാണ്.
സ്വർണ്ണപ്പാളികൾ 2019ൽ ഇളക്കിയെടുത്തത് ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വർണ്ണപ്പാളി വിവാദം ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്. എന്നാൽ, വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.