കൊച്ചി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇനിയും തട്ടിപ്പിൻ്റെ വ്യാപ്തി വർധിക്കുമെന്ന് സൂചന. മോഷണം പോയിട്ടുള്ള യഥാർത്ഥ സ്വർണ്ണത്തിന്റെ അളവിൽ ദേവസ്വം വിജിലൻസ് സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടും മൊഴികളും അനുസരിച്ച് സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നൽകിയത് സ്മാർട്ട് ക്രിയേഷൻസ് ആണ്. (Sabarimala gold case)
ഇതിലും കൂടുതൽ സ്വർണം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാണ് നീക്കം. സ്വർണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ദേവസ്വം കമ്മീഷണറുടെ പരാതിയിൽ ഇന്ന് കേസെടുക്കും
ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയിൽ കേസ് രജിസ്റ്റർ ചെയ്യും. കേസെടുക്കുന്നത് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ ആയിരിക്കും. നടപടി ഉണ്ടാകുന്നത് ദേവസ്വം കമ്മീഷണർ സുനിൽ കുമാർ നൽകിയ പരാതിയിലാണ്. കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കുന്നത്.
ഇതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികൾ ആകും. സ്വർണ്ണപ്പാളികൾ കൈമാറ്റം ചെയ്തതതിലടക്കം ചട്ടലംഘനം നടന്നുവെന്നാണ് കണ്ടെത്തൽ.