തിരുവനന്തപുരം : ഉണ്ണിക്കൃഷ്ണൻ പോറ്റിക്കായി ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ മുരാരി ബാബു അനധികൃതമായി ഇടപെട്ടെന്ന് കണ്ടെത്തൽ. ഇതിൻ്റെ തെളിവുകൾ പുറത്തായി. 2024 ൽ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നോക്കിയെന്നും, ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചുവെന്നുമാണ് കണ്ടെത്തൽ. (Sabarimala gold case)
ഇതിൽ പറഞ്ഞിരുന്നത് ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു. ഇവർ തിരിച്ചും കത്തയച്ചു. ഇയാൾ തുടർ അനുമതിക്കായി ഒപ്പുവച്ചു. എന്നാൽ, ദേവസ്വം ബോർഡ് ഈ നീക്കം തടഞ്ഞുവെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി.
അതേസമയം, വിവാദത്തിൽ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേശന്ദ്രൻ മറുപടി പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും, ഏത് കോടീശ്വരനാണ് വിറ്റതെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കാനില്ല എന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും രംഗത്തെത്തി. തന്ത്രിമാർ തന്ന കത്തുകൾക്ക് രേഖയുണ്ടെന്നും, അതൊന്നും പരസ്യപ്പെടുത്താനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.