തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയതിന് സസ്‌പെൻഷനിൽ ആയ തിരുവിതാംകൂർ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തി. താൻ ഒരു ഉദ്യോഗസ്ഥൻ ആണെന്നും ഡിപ്പാര്‍ട്ട്മെന്‍റ് നടപടികൾ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Sabarimala gold case)
അതേസമയം, ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണ്ണം പൂശാനായി കൊണ്ടുപോയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചെമ്പെന്ന് രേഖപ്പെടുത്തിയാണ് അവയും കൊണ്ടുപോയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോഹം എന്താണോ അതാണ് രേഖകളില്‍ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞുവെന്നും, വീഴ്ചയിൽ പങ്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റത് ?': VD സതീശൻ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഗുരുതര കളവും വിൽപ്പനയുമാണ് നടന്നതെന്ന് ഹൈക്കോടതി പറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ഭക്തരെയാണ് വഞ്ചിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് സതീശൻ ചോദിച്ചു. ദേവസ്വം ബോർഡിന് ക്രമക്കേട് അറിയാമായിരുന്നുവെന്നും, സർക്കാരിലെ വമ്പൻമാർ പെടും എന്ന് അറിയാവുന്നത് കൊണ്ട് വിവരം മൂടിവച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വാസു സി പി എമ്മിന്റെ സ്വന്തം ആളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.