തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ വിശദമായ പരിശോധനയ്‌ക്കൊരുങ്ങി ദേവസ്വം ബോർഡ്. ഇവർ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിക്കും. ഈ വിഷയം ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. (Sabarimala gold case)
ഹൈക്കോടതി നിർദ്ദേശം അനുസരിച്ചുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും
ഏറെ വിവാദമായ ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള അന്വേഷണം ആരംഭിക്കുന്നത് ശനിയാഴ്ചയാണ്. സംസ്ഥാന സർക്കാർ കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകേണ്ടതാണ്.
ഇക്കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ച നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം യോഗം ചേർന്ന് അന്വേഷണ സംഘം തുടർനടപടികൾ ആലോചിക്കും. ദേവസ്വം വിജിലൻസ് നിലവിൽ പകുതിയിലേറെ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വീണ്ടും സ്വർണ്ണപ്പാളി വിഷയം ഉന്നയിച്ചു. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വലിയ അശാന്തതയാണ് ഉണ്ടായത്. ഇന്നും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ ചോദ്യോത്തര വേള റദ്ദാക്കി.