കൊച്ചി : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ കോടതി ഉത്തരവിൽ പ്രതികരിച്ച് മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ രംഗത്തെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇ മെയിൽ തൻ്റെ ശ്രദ്ധയിൽ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ഒരുപാട് പേർ മെയിൽ അയക്കുമെന്നും, അത് സ്വാഭാവികം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം അന്വേഷണത്തിൽ തെളിയട്ടെയെന്നും, അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല എന്നും പ്രതികരിച്ചു. (Sabarimala gold case)
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണം നടക്കുന്നത് എ ഡി ജി പി എച്ച് വെങ്കടേശിൻ്റെ നേതൃത്വത്തിലാണ്.
അതേസമയം, ശബരിമലയിൽ മുൻപ് ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ സ്വർണ്ണപ്പാളികൾ വ്യത്യസ്തമാണെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. രണ്ടും രണ്ടാണെന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത് 2019-ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങൾ ഒത്തുനോക്കിയപ്പോഴാണ്. അന്വേഷണ സംഘത്തിൽ 5 പേരാണ് ഉള്ളത്.
റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. ഈ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. കോടതി ഇടപെടലിൽ വലിയ സന്തോഷം ഉണ്ടെന്നും, സർക്കാർ പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സർക്കാരിനോ ദേവസ്വം വകുപ്പിനോ ഇതിൽ ഒരു പങ്കും ഇല്ലെന്നും, തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി എന്നും പറഞ്ഞ മന്ത്രി, ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല എന്നും, സാമ്പത്തികമായി സഹായിച്ചിട്ടേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.