പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണപ്പാളി തട്ടിപ്പിൽ പ്രതികരിച്ച് പന്തളം കൊട്ടാരം. പ്രമുഖ മാധ്യമത്തിനോടാണ് പന്തളം കൊട്ടാരം നിർവാഹക സമിതി സംഘം സെക്രട്ടറി സുരേഷ് വർമ പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ ആവശ്യം സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ്. (Sabarimala gold case)
1998ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതായാണ് രേഖകൾ എന്നും, 2019ൽ കൊണ്ട് പോയത് ചെമ്പാണെങ്കിൽ ആ സ്വർണ്ണം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സ്മാർട്ട് ക്രിയേഷൻസിൻ്റെ വിശദീകരണത്തിൽ വ്യക്തത ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ശബരിമലയിൽ നിന്ന് സാധനങ്ങൾ കൊണ്ടു പോകുന്നതിന് മാർഗ്ഗരേഖയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. ദ്വാരപാലക ശിൽപ്പത്തിൽ 1999ൽ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹാസാറിലും പറഞ്ഞിരിക്കുന്നത്. ഇത് 1999 മെയ് 4 നാണ് എന്നാണ് രേഖകൾ. ഇത് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ്. ഇക്കാര്യം സ്ഥിരീകരിച്ചത് ദേവസ്വം വിജിലൻസ് കണ്ടെത്തിയ രേഖകളിലൂടെയാണ്.
തനിക്ക് ലഭിച്ചത് ചെമ്പെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം, തന്നോട് ഉണ്ണിക്കൃഷ്ണൻ പോറ്റി ഒരു രൂപ പോലും ചോദിച്ചില്ല എന്ന് പറഞ്ഞ് നടൻ ജയറാം രംഗത്തെത്തി. അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പുറത്ത് വരട്ടെയെന്നും നടൻ പറഞ്ഞു.