പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. ദ്വാരപാലക ശിൽപ്പത്തിൽ 1999ൽ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹാസാറിലും പറഞ്ഞിരിക്കുന്നത്. ഇത് 1999 മെയ് 4 നാണ് എന്നാണ് രേഖകൾ. ഇത് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ്. ഇക്കാര്യം സ്ഥിരീകരിച്ചത് ദേവസ്വം വിജിലൻസ് കണ്ടെത്തിയ രേഖകളിലൂടെയാണ്.(Sabarimala gold case)
തനിക്ക് ലഭിച്ചത് ചെമ്പെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അതേസമയം, തന്നോട് ഉണ്ണിക്കൃഷ്ണൻ പോറ്റി ഒരു രൂപ പോലും ചോദിച്ചില്ല എന്ന് പറഞ്ഞ് നടൻ ജയറാം രംഗത്തെത്തി. അയ്യപ്പന്റെ സമ്മാനമായി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പുറത്ത് വരട്ടെയെന്നും നടൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് രംഗത്തെത്തി. ചെന്നൈയിലേക്ക് സ്വർണ്ണപ്പാളി കൊണ്ട് പോയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും, അത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിട്ടിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു പി എസ് പ്രശാന്തിൻ്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് പറഞ്ഞത് എന്നും, തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത് എന്നും പറഞ്ഞ അദ്ദേഹം, കമ്മീഷണറും ഒപ്പമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികൾ എന്ന് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
40 വർഷത്തെ വാറൻ്റി അദ്ദേഹത്തിൻ്റെ പേരിലാണ് എന്നും, അതാണ് കൂടെ കൂട്ടേണ്ടി വന്നത് എന്നും പി എസ് പ്രശാന്ത് അറിയിച്ചു. പ്രതിപക്ഷം ഇത് സുവർണ്ണാവസരമായി കണ്ടുവെന്നും അദ്ദേഹം വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചുവെന്നും പി എസ് പ്രശാന്ത് അറിയിച്ചു. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറൻറി ദേവസ്വം ബോർഡ് ഉപേക്ഷിച്ചുവെന്നും, ഇനി ഇടപാടുകൾ സ്വന്തം നിലയ്ക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ 18ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.