തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പീഠം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ഇത് ആന്ധ്രയിലും എത്തിച്ചുവെന്നാണ് വിവരം. പണപ്പിരിവ് തന്നെയായിരുന്നു ലക്ഷ്യം. ഇയാൾ പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രത്തിനായി പണപ്പിരിവ് നടത്തി.(Sabarimala Gold case)
2020ലാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് പെന്തുർത്തിയിലെ അയ്യപ്പ ക്ഷേത്രം നിർമ്മിച്ചത്. ഉത്തര ആന്ധ്ര ശബരിമല ന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും പുനഃസൃഷ്ടിച്ചു. ക്ഷേത്രത്തിന് ഈ പേര് നൽകിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്.
അതേസമയം, ശബരിമല സ്വർണപ്പാളി കേസിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തെത്തി. തനിക്ക് തന്നത് ചെമ്പ് പാളി ആണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതാണ് ദേവസ്വത്തിൻ്റെ രേഖകളിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാളികളിൽ മുൻപ് സ്വർണ്ണം പൂശിയിട്ടുണ്ടോ എന്ന് അറിയില്ല എന്നും, അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ല എന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി ഉറപ്പിച്ച് പറഞ്ഞു. അതിന് മുകളിൽ സ്വർണ്ണം ഉണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും, ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പീഠം ഫിറ്റ് ചെയ്യാനായി വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നുവെന്നും, വിവിഐപി എന്നൊരാളെയും കൊണ്ടുപോയിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, താൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെയെന്നും, അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്ന് ദേവസ്വം വിജിലൻസ് ആരോപണവിധേയനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തേക്കില്ല. ഇതിനായി നോട്ടീസ് നൽകിയിട്ടില്ല എന്നാണ് വിവരം. ഇയാൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരുന്നു. വിവാദത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇവർ മാർച്ച് നടത്തും. അയ്യപ്പ വിഗ്രഹത്തിന് സുരക്ഷ ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇയാളെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ചോദ്യം ചെയ്യൽ വാർത്തകൾ വന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.