കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനി രംഗത്തെത്തി. 2019ൽ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പ് പാളികൾ ആയിരുന്നുവെന്നാണ് സ്ഥാപനത്തിൻ്റെ അഭിഭാഷകനായ കെ ബി പ്രദീപ് അറിയിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് മറ്റെന്തെങ്കിലും കോട്ട് ചെയ്തിട്ടുള്ള ഒരു സാധനവും ഗോൾഡ് ഡെപ്പോസിറ്റിങ്ങിനായി തങ്ങൾ വാങ്ങാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Sabarimala gold case)
ശബരിമലയിൽ നിന്ന് അഴിച്ചത് തന്നെയാണോ കൊണ്ടുവന്നതെന്ന് ചോദിച്ചാൽ അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. 38 കിലോഗ്രാം ഉള്ള ആര്‍ട്ടിക്കിള്‍സ് ആണ് അന്ന് പ്ലേറ്റിങ്ങിന് പോയതെന്നും, 397 ഗ്രാം ആണ് അന്ന് ഡെപ്പോസിറ്റ് ചെയ്തതെന്നും പറഞ്ഞ അദ്ദേഹം, തങ്ങൾ ആ വർക്ക് ചെയ്തിട്ടുള്ളത് 40 വര്‍ഷത്തെ വാറണ്ടിയിലാണ് എന്നും കൂട്ടിച്ചേർത്തു. എന്നാൽ,6 വർഷം കഴിഞ്ഞപ്പോൾ സ്വർണം തേഞ്ഞ് പോയതായി കണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, നടൻ ജയറാം ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹം സംസാരിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘടിപ്പിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പൂജ നടന്നത് തൻ്റെ വീട്ടിൽ വച്ചല്ല എന്ന് നടൻ വ്യക്‌തമാക്കി. ക്ഷണിച്ചിട്ടാണ് പോയത് എന്നും, മഹാ ഭാഗ്യമായാണ് അന്ന് കരുതിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ വച്ച് കണ്ടുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
അന്ന് പറഞ്ഞത് ശബരിമലയിലെ വാതിൽ ആണ് എന്നാണെന്നും, അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ് എന്നും പറഞ്ഞ നടൻ, വീരമണിയെ ക്ഷണിച്ചത് താൻ ആണെന്നും, പണപ്പിരിവിനെ കുറിച്ച് അറിയില്ല എന്നും പ്രതികരിച്ചു. അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഗുരുതരമായ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തായി. പ്രചരിക്കുന്നത് 2019ലെ ദൃശ്യങ്ങളാണ്. ഇയാൾ പ്രദർശനം സംഘടിപ്പിച്ചത് ശബരിമല ശ്രീകോവിലിൻ്റെ വാതിൽ കട്ടിള എന്നൊക്കെ പറഞ്ഞാണ്. ഇയാളെ നാളെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. ഇയാളുടെ കോടികളുടെ ഭൂമി ഇടപാടുകൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു