തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് കേരള നിയമസഭയിൽ തുടർച്ചയായി മൂന്നാം ദിനവും പ്രതിപക്ഷ ബഹളം. ദേവസ്വം മന്ത്രി രാജി വയ്ക്കുന്നത് വരെയും, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നത് വരെയും സഭ നടപടികളുമായി സഹകരിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചത്.(Sabarimala gold case in Kerala Assembly Session)
അതേസമയം, സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു ഈ പ്രതിഷേധം. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നപ്പോഴാണ് പ്രതിപക്ഷം ബഹളം വച്ചതെന്നും, അപ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചു കൊണ്ട് പ്രതിപക്ഷം ബഹളം വച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ഇതാണോ കുട്ടികൾ കണ്ടു പഠിക്കേണ്ടതെന്ന് ക്ഷുഭിതനായി ചോദിച്ച അദ്ദേഹം, ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു. ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് മന്ത്രി വി ശിവൻകുട്ടി ആക്ഷേപിച്ചു. സഭാനടപടികൾക്ക് തടസവുമായി പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധം തുടർന്നു.
വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താൻ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മറികടക്കാൻ ശ്രമിച്ചു. വി ശിവൻകുട്ടിയുടെ പഴയ ചിത്രം ഉയർത്തിക്കാട്ടിയതോടെ ഭരണപക്ഷവും എഴുന്നേറ്റു. മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. മുഖ്യമന്ത്രിക്ക് ചുറ്റിലും മന്ത്രിമാരുടെ സംഘം നിലയുറപ്പിച്ചു. സഭ അലങ്കോലമാവുകയും, സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിക്കുകയും ചെയ്തു.