ഇടുക്കി: ദീർഘകാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുന്നു. മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനം.(S Rajendran ends ties with CPM and soon to join BJP)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് രാജേന്ദ്രനെ സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായിരുന്നു.
ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് പാർട്ടി മാറ്റം ഉറപ്പിച്ചത്. ഉടൻ തന്നെ മൂന്നാറിൽ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശനം നടക്കും. ബി.ജെ.പിയിൽ ചേർന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ താൻ മത്സരിക്കാനില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി.