തിരുവനന്തപുരം: വന്ദേഭാരത് ചടങ്ങിൽ ഗണഗീതം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും നവകേരള സർവേയിലും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളിലും രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.(RSS hymn will not be a patriotic song, says VD Satheesan)
ആർ.എസ്.എസ്. ഗണഗീതം ഒരു ഔദ്യോഗിക ചടങ്ങിൽ പാടുന്നത് അംഗീകരിക്കാനാവില്ലെന്ന് സതീശൻ വ്യക്തമാക്കി. "ആർ.എസ്.എസ്. ഗണഗീതം ദേശഭക്തി ഗാനമാകില്ല. ഔദ്യോഗിക ചടങ്ങിൽ ഗണഗീതം വേണ്ട. ആർ.എസ്.എസ്. ഗണഗീതം ആർ.എസ്.എസ്. വേദിയിൽ പാടിയാൽ മതി. കുട്ടികൾ നിഷ്കളങ്കമായി പാടിയതല്ല. ഇതിനു പിന്നിൽ കൃത്യമായ ആളുകൾ ഉണ്ട്. സംഭവത്തിൽ ഉൾപ്പെട്ട സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണം," അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ചെലവിൽ നവകേരള സർവേ നടത്താനുള്ള നീക്കത്തെ പ്രതിപക്ഷ നേതാവ് നിശിതമായി വിമർശിച്ചു. "നവകേരള സർവേ നിന്ദ്യമാണ്. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല." സർക്കാർ ചെലവിൽ സർവേ നടത്താൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
സർവേയ്ക്കുവേണ്ടി പാർട്ടി സെക്രട്ടറി സർക്കുലർ ഇറക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോഗ്യമന്ത്രിക്ക് നേരെയാണ് സതീശൻ്റെ വിമർശനം. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ആരോഗ്യ സംവിധാനം തകർത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം എന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.