കാസർഗോഡ്: വീട് നിർമ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തതിന് ബളാലിലെ നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴ ചുമത്തിയ സംഭവത്തിൽ കോൺഗ്രസ് ഇടപെട്ടു. ജിയോളജി വകുപ്പ് ചെയ്യുന്നത് വലിയ നീതികേടാണെന്ന് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജു കട്ടക്കയം പറഞ്ഞു.(Rs 50,000 fine for soil mining, Congress extends support to poor family in Kasaragod)
പിഴ ചുമത്തിയ തങ്കമണി എന്ന നിർധന കുടുംബത്തിന് പൂർണ്ണമായും പിഴ ഒഴിവാക്കി നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. "പിഴ പൂർണമായും ഒഴിവാക്കി നൽകുന്നില്ലെങ്കിൽ, കോൺഗ്രസ് പാർട്ടി 50,000 രൂപ പിഴ തങ്കമണിക്ക് വേണ്ടി അടയ്ക്കും," രാജു കട്ടക്കയം വ്യക്തമാക്കി.
പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് പകരം ക്രൂരതയോടെയാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വീട് വെക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് മാറ്റിയതിന് പിഴ ചുമത്തിയ സംഭവം നേരത്തെതന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് രാഷ്ട്രീയമായി വിഷയത്തിൽ ഇടപെട്ട് കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചത്.