
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യു വകുപ്പും സ്മാർട്ട് ആവുകയാണ്. കേരളത്തിലേറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയ സർക്കാരാണിത്. മൂന്ന് വർഷത്തിനുള്ളിൽ 1,80,877 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ക്യു ആർ കോഡ് രേഖപ്പെടുത്തിയ ഇ-പട്ടയങ്ങളാണ് നിലവിൽ നൽകുന്നത്. ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവിൽ കേരളം നടത്തുന്നത്. 2022 നവംബർ 1 ന് ആരംഭിച്ച ഡിജിറ്റൽ റീസർവേ 4,85,000 ഹെക്ടറിൽ പൂർത്തിയാക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകൾ മുതൽ ഡയറക്ടറേറ്റ് വരെയുള്ള മുഴുവൻ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോർട്ടലിലൂടെ പ്രവാസികൾക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും. പ്രവാസികൾക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങൾ ഓൺലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു.