

സംസ്ഥാനത്തെ റവന്യൂ ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഡിജിറ്റൽ സർവ്വേയിലൂടെ അളവ് പൂർത്തിയായതായി റവന്യൂ മന്ത്രി കെ രാജൻ. ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി സംസ്ഥാനത്ത് ഫീൽഡ് സർവ്വേ ആരംഭിച്ച 539 വില്ലേജുകളിൽ 296 ഫീൽഡ് സർവ്വേകൾ പൂർത്തിയാക്കി. 48 വില്ലേജുകളിൽ 13 വിജ്ഞാപനം പുറപ്പെടുവിച്ച് സർവ്വേ രേഖകൾ റവന്യൂ ഭരണത്തിന് കൈമാറിയതായും മന്ത്രി പറഞ്ഞു. (K Rajan)
വർക്കല മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച റീസർ വെ സൂപ്രണ്ട് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഘട്ടങ്ങളിലായി ആരംഭിച്ച ഡിജിറ്റൽ സർവ്വേയിലൂടെ 62.56 ലക്ഷം കൈവശങ്ങളിലായി 8.52 ലക്ഷം ഹെക്ടർ ഭൂമി അളന്നു കഴിഞ്ഞു. റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഭൂ സേവനങ്ങൾ സംയോജിപ്പിച്ച് സമഗ്രമായ എൻ്റെ ഭൂമി പോർട്ടൽ മുഖേന കാര്യക്ഷമതയുള്ള ഭൂ മാനേജ്മെൻ്റ് സംവിധാനം ഏർപ്പെടുത്തി രാജ്യത്തിന് തന്നെ മാതൃകയായി ഡിജിറ്റൽ സർവ്വേ മുന്നേറുകയാണ്.
താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സർവ്വേ സൂപ്രണ്ട് ഓഫീസുകൾ ഭൂ ഭരണത്തെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിന് ഉപകരിക്കും. തലസ്ഥാന ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയും കൈവശങ്ങളുടെ ആധിക്യവും കാരണം സർവ്വേ പ്രവർതനങ്ങൾ വളരെ സങ്കീർണമാണ്. ഓരോ താലൂക്കിലും സർവ്വേ സൂപ്രണ്ടിനെ നിയമിക്കുന്നതിലൂടെ ഡിജിറ്റൽ സർവ്വേയിൽ ഫലപ്രദമായ നിരീക്ഷണവും വേഗത്തിലുള്ള പരാതി പരിഹാരവും സാധ്യമാകും.
വർക്കല താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി ജോയ് എം എൽ എ അധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ ഒൻപത് പേർക്കുള്ള പട്ടയവും ചടങ്ങിൽ എം എൽ എ വിതരണം ചെയ്തു. വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജി. സ്മിത സുന്ദരേശൻ, വെട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുനിൽലാൽ, ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ എസ്. കനക സെൽവം തുടങ്ങിയവർ സംസാരിച്ചു. സർവ്വേ അഡീഷണൽ ഡയറക്ടർ പി എസ് സതീഷ് കുമാർ സ്വാഗതവും സർവ്വേ ജോയിൻ്റ് ഡയറക്ടർ കെ എം സുനിൽ നന്ദിയും പറഞ്ഞു.