കൊല്ലം: സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്ന തേനീച്ച കർഷകൻ ഗോപകുമാറിന്റെ തേനീച്ചകളെ വിഷം തളിച്ച് കൊന്ന് സാമൂഹിക വിരുദ്ധർ. വിഷദ്രാവകം തളിച്ചാണ് തേനീച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. സി.പി.ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ.സി. അനിലിനൊപ്പം പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ.(Revenge after changing party, Complaint alleging that honey bees were and killed)
മുൻ എം.എൽ.എയുടെ കുടുംബവീട്ടിലെ പുരയിടത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ഗോപകുമാർ തേനീച്ച കൂടുകൾ സ്ഥാപിച്ചിരുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സി.പി.ഐ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിട്ടവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പാരഡി ഗാനങ്ങൾ പ്രചരിക്കുകയും ഭീഷണി കോളുകൾ എത്തുകയും ചെയ്തിരുന്നതായി ഗോപകുമാർ പറയുന്നു.
സംഭവത്തിൽ ഗോപകുമാർ കടയ്ക്കൽ പോലീസിൽ പരാതി നൽകി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ നേരത്തെയും ഭീഷണി പരാതികൾ പോലീസിന് ലഭിച്ചിരുന്നു.