തിരുവനന്തപുരം : പുതിയ പോലീസ് മേധാവി ചുമതയേറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ അതിക്രമിച്ച് കയറിയ സംഭവത്തിലെ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം. ഇയാൾ അകത്ത് കയറിയത് പെൻഷൻ കാർഡുപയോഗിച്ചാണ്.(Retired police officer in DGP's press meet)
ഡി ജി പിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് ആദ്യം പറയുകയും, പിന്നീട് മാധ്യമ പ്രവർത്തകനാണെന്ന് പരിചയപ്പടുത്തുകയും ചെയ്തു. അങ്ങനെയാണ് കോൺഫറൻസ് ഹാളിലേക്ക് കടന്നത്. കമ്മീഷ്ണറുടെ അടുത്തെത്തി കയ്യിലിരുന്ന പേപ്പറുകൾ ഉയർത്തിക്കാണിക്കുകയും ചെയ്തതോടെ പോലീസ് ഇയാളെ തടഞ്ഞു.
'നരിവേട്ട' എന്ന ചിത്രത്തിൽ തൻ്റെ പേര് ദുരുപയോഗം ചെയ്‌തെന്നാണ് ബഷീർ ഇ പിയുടെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോൾ താൻ കണ്ണൂരിൽ ഡി ഐ ജി ഓഫീസിൽ ജോലി ചെയ്യുകയായിരുന്നുവെന്നും സിനിമയിലെ കഥാപത്രത്തിൻ്റെ പേര് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതിൻ്റെ തിരക്കഥ ഉണ്ടാക്കിയത് പോലീസിൽ കുറച്ചു കാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്തേക്ക് പോയ പോലീസുകാരാണ് എന്നും ബഷീർ ആരോപിച്ചു.
മുപ്പത് വർഷത്തോളം സർവ്വീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡി ജി പി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടില്ല എന്നും, സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഇരുന്ന തന്നെ നിര്‍ബന്ധപൂര്‍വം വാര്‍ത്താസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് അയച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.