തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. സ്പോർട്സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ആയുധ ലൈസൻസ് എടുത്തവർ കാട്ടുപന്നികളെ വെടിവയ്ക്കരുത് എന്ന ഉത്തരവാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചത്.(Restrictions on shooters shooting wild boars lifted)
ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് വനം വകുപ്പ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ പുറപ്പെടുവിക്കാനുള്ള വനം വകുപ്പിന്റെ അധികാരപരിധിയും പ്രായോഗിക ബുദ്ധിമുട്ടുകളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും, ലൈസൻസുള്ള ഷൂട്ടർമാരുടെ ലഭ്യതക്കുറവ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മതിയായ ഷൂട്ടർമാരില്ലാത്തതിനാൽ പന്നിശല്യം തടയാൻ കഴിയുന്നില്ലെന്ന് വിവിധ പഞ്ചായത്തുകൾ സർക്കാരിനെ അറിയിച്ചു.



