തിരുവനന്തപുരം: ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം കടുത്ത ജലനിയന്ത്രണങ്ങളിലേക്ക്. സംസ്ഥാനത്ത് കിണർ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്ന സംസ്ഥാന ജലനയത്തിന്റെ കരട് തയ്യാറായി. വീട്ടാവശ്യങ്ങൾക്ക് കിണർ കുഴിക്കുന്നതിന് മുൻകൂർ അനുമതി തേടുന്നത് അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് കരടിലുള്ളത്.(Restrictions on digging wells, draft of state water policy)
നിലവിലുള്ള ജലത്തിന്റെ അമിത ഉപയോഗ രീതി മാറ്റേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് പുതിയ കരട് നയം. വീട് വെച്ചാൽ കിണർ കുഴിക്കുന്നതിന് ഇനിമുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മുൻകൂർ അനുമതി തേടണം. കുടിവെള്ളം അടക്കമുള്ള വീട്ടാവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഓരോ വീട്ടിലും രണ്ട് ടാങ്കുകൾ നിർബന്ധമാക്കും. മഴവെള്ള സംഭരണികളുടെ പ്രവർത്തനം ഉറപ്പാക്കണം.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയായിരിക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിനും കനത്ത നിയന്ത്രണങ്ങളാണ് വരുന്നത്. വെള്ളമെടുക്കുന്ന സ്രോതസ്സുകൾ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം. ഭൂഗർഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്ക് ഏർപ്പെടുത്തും.
ജലക്ഷാമം നേരിടുന്ന മേഖലകളിൽ വൻതോതിൽ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല. സംസ്ഥാന ജലനയത്തിന്റെ കരട് സമഗ്രമായ ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനുമായി ഉടൻ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം.