തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഓണറേറിയം 8,000 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഈ മാസം മുതൽ ആശാ വർക്കർമാർക്ക് 8,000 രൂപ ലഭിച്ചുതുടങ്ങും.(Relief for ASHA workers as Order issued increasing honorarium to Rs. 8,000)
നിലവിലെ ഓണറേറിയത്തിൽ 1,000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. ഈ വർധനവ് സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് പ്രയോജനം ചെയ്യും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 250 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
ഇതുവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 266 ദിവസത്തെ സമരം താത്കാലികമായി പിൻവലിച്ചു ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ ഏറെ നാളായി സമരത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, 266 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചു.
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് ആശാ വർക്കർമാരുടെ തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാപ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
അധിക്ഷേപങ്ങളും പൊലീസ് നടപടികളും ഉൾപ്പെടെയുള്ള തടസ്സങ്ങളെ അതിജീവിച്ചാണ് ആശാ പ്രവർത്തകർ 266 ദിവസം രാപ്പകൽ സമരം നടത്തിയത്. സമരത്തിന്റെ അവസാന ദിവസം സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പായസം വെച്ചാണ് ആശാ വർക്കർമാർ താത്കാലികമായി പന്തലഴിച്ച് പിരിഞ്ഞത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആയിരം രൂപ ഓണറേറിയം കൂട്ടിയ സർക്കാർ തീരുമാനം തങ്ങളുടെ വിജയമായി കണ്ടാണ് ആശാ വർക്കർമാർ താത്കാലികമായി പിൻവാങ്ങുന്നത്. അടിസ്ഥാന വിഭാഗത്തോടുള്ള സർക്കാരിന്റെ സമീപനവും അവകാശ പോരാട്ടങ്ങളോടുള്ള ഇരട്ടത്താപ്പും ചോദ്യം ചെയ്തുകൊണ്ടാണ് ജില്ലാ തലത്തിൽ സമരം തുടരുമെന്ന പ്രഖ്യാപനത്തോടെ ആശാ പ്രവർത്തകരുടെ മടക്കം.