തിരുവനന്തപുരം: റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്ന വാർത്തയോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. റെജി ലൂക്കോസ് പാർട്ടിയുടെ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്ന ആളല്ലെന്നും മാധ്യമ പിന്തുണ കൊണ്ടല്ല ഇടതുമുന്നണി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.(Reji Lukose is not a party member, says Minister V Sivankutty)
റെജി ലൂക്കോസ് സി.പി.എമ്മിന്റെ ലോക്കൽ, ജില്ലാ, സംസ്ഥാന കമ്മിറ്റികളിൽ അംഗമല്ല. സഹയാത്രികനായി പലരും ഉണ്ടാകാം, പക്ഷേ അദ്ദേഹം പാർട്ടി മെമ്പർ അല്ല. ചാനൽ ചർച്ചകൾ കൊണ്ടല്ല സി.പി.എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് ഇടതുപക്ഷം വളർന്നതെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 110 സീറ്റുകൾ നേടും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ല. മൂന്നാം പിണറായി സർക്കാർ വരാതിരിക്കാൻ ഒരു കാരണവുമില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കിയിട്ടും ജനങ്ങളെ അത് അറിയിക്കാതെ വികസന പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞു. ലീഗ് കോട്ടകൾ ഉൾപ്പെടെ ഇളക്കിമറിക്കുന്ന തരംഗം കേരളത്തിലുണ്ട്. ക്രൈസ്തവ, ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിക്ക് തന്നെ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താൻ വീണ്ടും നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന്, സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ സർക്കാരിനെതിരെ ജനവികാരമില്ലെന്നും, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.