പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിൽ സിപിഎം ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു നിന്ന പ്രമുഖ വിമത നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക്ക് എന്നിവരാണ് സിപിഎമ്മിൽ തിരിച്ചെത്തിയത്. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ നേതാക്കൾ ഇവരെ മാലയിട്ട് സ്വീകരിച്ചു.(Rebels in Kozhinjampara return to CPM, Congress workers also join the party)
വലിയൊരു വിഭാഗം പാർട്ടി വിട്ടുപോയത് ചിറ്റൂർ മേഖലയിൽ സിപിഎമ്മിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിജയാനന്ദിന്റെയും കാർത്തിക്കിന്റെയും മടങ്ങിവരവ് ഔദ്യോഗിക നേതൃത്വത്തിന് രാഷ്ട്രീയ വിജയമായി.
വിമത നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്ന കൊഴിഞ്ഞാമ്പാറയിലെ കോൺഗ്രസ് പ്രവർത്തകരായ മഥൻകുമാർ, ശൺമുഖവേൽ എന്നിവരും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെയുള്ള ഈ കൂടുമാറ്റം ചിറ്റൂർ മേഖലയിലെ രാഷ്ട്രീയ ബലാബലങ്ങളിൽ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.

