തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മാധ്യമപ്രവർത്തകനെന്ന നിലയിൽ പരാതിക്കാരനായ ഒരു വ്യക്തി അദ്ദേഹത്തെ സമീപിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. (Ravada Chandrasekhar takes in charge as new police chief)
മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും ഒന്നും നടന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം എത്തിയത്. പിന്നീട് പോലീസ് ഇദ്ദേഹത്തെ അവിടെ നിന്നും മാറ്റി. പരാതി പരിശോധിക്കാമെന്ന് ഡി ജി പി ഉറപ്പ് നൽകി. ഇയാൾ ഇവിടേക്ക് എത്തിയത് പൊതുജനങ്ങളോട് മാന്യമായി പെരുമാറണം എന്ന് പോലീസ് മേധാവി പറഞ്ഞു കൊണ്ടിരിക്കുന്ന അവസരത്തിലാണ്.
മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞ റവാഡ ചന്ദ്രശേഖർ, ലഹരി വ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും, ഗുണ്ടകളെ നേരിടുന്ന നടപടി തുടരുമെന്നും, കൂട്ടിച്ചേർത്തു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുമെന്നും, സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും, പൊതുജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്നും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ് വെടിവെപ്പ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു.
അദ്ദേഹത്തിന് ബാറ്റൺ കൈമാറിയത് പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എ ഡി ജി പി എച്ച് വെങ്കിടേഷ് ആണ്. ധീരസ്മൃതി ഭൂമിയിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. പുതിയ പോലീസ് മേധാവി എത്തിയിരിക്കുന്നത് ഭാര്യക്കൊപ്പമാണ്. ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ അദ്ദേഹം 10.30നുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടും. റവാഡ ചന്ദ്രശേഖർ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത് ഇന്ന് പുലർച്ചെയാണ്. എ ഡി ജി പി എം ആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.