റേഷൻ വ്യാപാരികളുടെ വേതനം; മന്ത്രിയുടെ വാക്ക് വെള്ളത്തിൽ വരച്ചപോലെ, പ്രതിഷേധം | Ration traders' wages

എല്ലാ മാസവും 15-ാം തീയതിക്കകം റേഷൻ വ്യാപാരികളുടെ വേതനം നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയിരുന്നത്
Ration
Published on

തിരുവനന്തപുരം: എല്ലാ മാസവും 15-ാം തീയതിക്കകം റേഷൻ വ്യാപാരികളുടെ വേതനം നൽകുമെന്ന് ജനുവരിയിൽ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയിൽ ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞിട്ടും കമ്മീഷൻ നൽകുമെന്ന മന്ത്രിയുടെ വാക്ക് വെള്ളത്തിൽ വരച്ചപോലെയായെന്ന് വ്യാപാരികൾ. കമ്മീഷൻ വൈകുന്നതിനാൽ വ്യാപാരികളുടെ വിശേഷ ദിവസങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. സെയിൽസ്മാൻമാരുടെ കൂലി, കടവാടക , റേഷൻ സാധനങ്ങളുടെ പണമടക്കൽ എന്നിവയും അവതാളത്തിലായെന്ന് വ്യാപാരികൾ പറയുന്നു.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജിൽ ഉടൻ തീരുമാനമെടുക്കും, മുൻഗണനേതര സമ്പന്ന വിഭാഗങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തണമെന്ന ക്ഷേമനിധി ബോർഡ് നിർദേശം, കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങി ഒട്ടനവധി ഭക്ഷ്യ വകുപ്പ് തല ചർച്ചയിൽ തീരുമാനമെടുത്ത നിർദ്ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ് തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുന്നുണ്ട്. എന്നാൽ, സുപ്രധാന തീരുമാനങ്ങൾ പലതും ചില ഉദ്യോഗസ്ഥർ രേഖപ്പെടുത്താറില്ല.

വേതന പാക്കേജ് പരിഷ്കരണം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായി. എന്നാൽ, വകുപ്പിലെ പ്രമുഖർ ഫയൽ പുറത്തുവിടാതെ മാറ്റിവച്ചതാണെന്ന് വിവരാവകാശ നിയമത്തിലൂടെ അറിയാൻ കഴിഞ്ഞത്. അവശേഷിക്കുന്ന പല വകുപ്പ് തല തീരുമാനങ്ങളും നടപ്പാക്കാതെ ഭഷ്യവകുപ്പ് നിഷ്ക്രിയത്വം പാലിക്കുന്നതിലും ​പ്രതിഷേധമുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com