രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു | Rahul Mamkootathil
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട് നിർണായകമായ നടപടികൾ. ആദ്യ കേസിൽ രാഹുലിൻ്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇതിനിടെ, രണ്ടാമത്തെ കേസിൽ രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു.(Rape case against Rahul Mamkootathil, Second accused files anticipatory bail application)
ജോബി ജോസഫ്, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്താണ്. പരാതിക്കാരിക്ക് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസഫാണെന്നായിരുന്നു ആരോപണം. പരാതിക്കാരി ആവശ്യപ്പെട്ടതനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
ഇത് സംബന്ധിച്ച ചാറ്റുകളും ജോബി ജോസഫ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഈ ഹർജി പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ലൈംഗിക പീഡനം പോലുള്ള ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ജനപ്രതിനിധിക്ക് വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചത്. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
