കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ കാറിൽ എത്തിയത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സി.പി.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ ഘടകകക്ഷികൾ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.(Ramesh Chennithala on Vellapally Natesan and CM car journey incident)
"പിണറായി വിജയന്റെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റുമോ?" എന്ന ചോദ്യത്തിന്, താൻ എല്ലാവരെയും കാറിൽ കയറ്റുന്ന പ്രകൃതക്കാരനാണെന്നും തന്റെ കാറിൽ ആര് വന്നാലും കയറ്റുമെന്നും അദ്ദേഹം മറുപടി നൽകി.
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണോ എന്ന ചോദ്യത്തിന്, ആർക്കും അത്തരം സർട്ടിഫിക്കറ്റുകൾ നൽകേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും ഒന്നിച്ചെത്തിയത് സി.പി.ഐയെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ബിനോയ് വിശ്വം ഉന്നയിച്ച വിമർശനത്തിന്, "ബിനോയ് വിശ്വമല്ല പിണറായി വിജയൻ" എന്ന് മുഖ്യമന്ത്രി മറുപടി നൽകിയതും വലിയ ചർച്ചയായിരുന്നു.