
തിരുവനന്തപുരം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് അനന്തുവെന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും, സർക്കാർ മറുപടി പറഞ്ഞേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Ramesh Chennithala on Malappuram student death case)
വനംവകുപ്പിനാണ് ജനങ്ങളെ വന്യജീവി ശല്യത്തിൽ നിന്ന് രക്ഷിക്കേണ്ട ഉത്തരവാദിത്വമെന്നും, അത് കൃത്യമായി ചെയ്യുന്നതിന് പകരം വളരെ നികൃഷ്ടവും ജുഗുപ്‌സാവഹവുമായ വാചകങ്ങള്‍ ഉപയോഗിച്ച് സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് കണ്ടപ്പോൾ ലജ്ജയും അപമാനവുമാണ് ഉണ്ടായതെന്നും ചെന്നിത്തല പ്രതികരിച്ചു.
വനംമന്ത്രി തൻ്റെ വാക്കുകൾ പിൻവലിച്ച് കുഞ്ഞ് നഷ്‌ടമായ ആ കുടുംബത്തോട് മാപ്പ് പറയണമെന്നും, കെ എസ് ഇ ബി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെറുമൊരു അപകടമരണമല്ല ഇതെന്നും, സർക്കാർ വക കൊലപാതകം തന്നെയാണെന്നും ചെന്നിത്തല ആരോപിച്ചു.