തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. എന്തായാലും കേരളത്തിനു വേണ്ടിയല്ല എന്നും ദേഹം കൂട്ടിച്ചേർത്തു. (Ramesh Chennithala against CM )
സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം, മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നത് എന്നും, ദുബായ് ബഹറീന്‍ ഖത്തര്‍ ഒമാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പ്ലാൻ എന്നും പറഞ്ഞ അദ്ദേഹം, സൗദി അറേബ്യ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി. "പക്ഷേ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുമുള്ള മുഖ്യമന്ത്രിയുടെ ഇരിപ്പു വശം വെച്ച് അതിനും അനുമതി കിട്ടും എന്ന കാര്യമുറപ്പാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്" അദ്ദേഹം പറഞ്ഞു.
2016 മുതൽ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയെങ്കിലും ഇന്നേവരെ സംസ്ഥാനത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല എന്നും, മുഖ്യമന്ത്രിയുടെ നിക്ഷേപ സംഗമ യാത്രകൾ കൊണ്ട് ഒരു ധാരണ പത്രവും ഒപ്പിട്ടില്ലെന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പറേഷനാണ് വിവരാവകാശചോദ്യത്തിന് മറുപടിയായി പറഞ്ഞത് എന്നും ചെന്നിത്തല വിമർശിച്ചു. ഒറ്റ രൂപയുടെ നിക്ഷേപം പോലും ഇത് മൂലം കേരളത്തിലേക്ക് വന്നിട്ടില്ല എന്നും, കഴിഞ്ഞ ഒമ്പതര വര്‍ഷം കൊണ്ടു നടക്കാത്തത് നടത്താനല്ല, മറിച്ച് വ്യത്യസ്തമായ ലക്ഷ്യമാണ് ഈ യാത്രയ്ക്കുള്ളതെന്ന് കൊച്ചു കുട്ടികള്‍ക്കു പോലുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.