തിരുവനന്തപുരം : കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജീവ് ചന്ദ്രശേഖര്‍ വിവരം പങ്കുവെച്ചത്.
രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്...
നന്ദി മോദി!
എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുന്‍പ് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉടന്‍ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.
നവംബര്‍ പകുതിയോടെ ഈ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉല്‍സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് അമിത യാത്രാക്കൂലിയും നല്‍കേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സര്‍വ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.