തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് അധിക്ഷേപകരമായി പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ നടപടിയിൽ കേരളപത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
മാധ്യമപ്രവർത്തകയെ സ്ഥാപനത്തിൻറെ പേര് ചോദിച്ച് ചോദ്യം വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തതിനെ കുറിച്ചായിരുന്നു ചോദ്യം. ബിജെപി പ്രവർത്തകരുടെ തെറ്റിന് മാപ്പ് പറയുകയും തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട പ്രസിഡൻ്റാണ് വനിത മാധ്യമപ്രവർത്തകയോട് കൈരളി ആണേൽ അവിടെ നിന്നാൽ മതി എന്നും പ്രതികരിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതും ഫ്യൂഡൽ മാടമ്പിയെ പോലെയുമായിരുന്നു ഒരു ജനാധിപത്യ പാർട്ടിയുടെ പ്രസിഡന്‍റിന്‍റെ പ്രതികരണമെന്നും കെയുഡബ്ല്യുജെ വിമർശിച്ചു. മാധ്യമപ്രവർത്തകരെ മർദിച്ചതിൽ ഖേദപ്രകടനം പോലും നടത്താതെ വീണ്ടും അധിക്ഷേപം ചൊരിയുന്ന രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയ കേരളത്തിനു തന്നെ അപമാനകരമാണ്. തെറ്റ് തിരിച്ചറിഞ്ഞ് നിരുപാധികം മാപ്പ് പറയാൻ രാജീവ് ചന്ദ്രശേഖർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.