

തിരുവനന്തപുരം: കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള അധമമായ വിഭജന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ റിമോട്ട് കൺട്രോളിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Rajeev Chandrasekhar criticizes Congress and CPM)
ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ദുർബലമായ കോൺഗ്രസിനാണോ കേരളത്തെ വിട്ടുകൊടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താൽ മാത്രം പെട്ടെന്ന് ‘ജമാഅത്ത് വിരുദ്ധ’ വേഷം കെട്ടുന്ന സി.പി.ഐ.എമ്മിനെ എങ്ങനെ വിശ്വസിക്കും? ലജ്ജയില്ലായ്‌മയും കാപട്യവുമാണ് സി.പി.ഐ.എമ്മിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിച്ചു.
വികസനത്തിനും അവസരങ്ങൾക്കും ഉത്തരവാദിത്തമുള്ള ഭരണത്തിനുമായി ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ വിഭജന രാഷ്ട്രീയത്തേക്കാൾ മികച്ചത് കേരളവും ഇവിടുത്തെ കുട്ടികളും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.