തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സി.പി.എമ്മും കോൺഗ്രസും ചേർന്ന 'കുറുവ സംഘമാണെന്ന്' ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റ് യഥാർത്ഥ പ്രതികളായ രാഷ്ട്രീയക്കാരെ സംരക്ഷിക്കാനും ജനശ്രദ്ധ തിരിക്കാനുമുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Rajeev Chandrasekhar against CPM and Congress on Sabarimala gold theft case)
തന്ത്രിയെ വേഗത്തിൽ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം, എന്തുകൊണ്ടാണ് കേസിൽ ആരോപണവിധേയരായ മന്ത്രിയെ തൊടാത്തതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് വേണ്ടിയാണ് ഈ ഒത്തുകളി നടക്കുന്നത്.
സ്വർണ്ണക്കൊള്ളയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 14-ന് വീടുകളിലും നാട്ടിലും 'അയ്യപ്പ ജ്യോതി' തെളിയിക്കും. എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള വലിയൊരു സമരപരമ്പരയുടെ തുടക്കമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്.ഐ.ടിയുടെ നടപടികൾ ദുരൂഹമാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രൻ, പി.എസ്. പ്രശാന്ത് എന്നിവരുടെ പേരുകൾ ഉയർന്നു വന്നിട്ടും അന്വേഷണം അവരിലേക്ക് എത്തുന്നില്ല. ഭണ്ഡാരം സൂക്ഷിക്കാൻ അധികാരമില്ലാത്ത തന്ത്രിയെക്കാൾ, ദേവസ്വം ബോർഡിനാണ് സ്വർണ്ണം നഷ്ടപ്പെട്ടതിൽ ഉത്തരവാദിത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാരം ലംഘിച്ചതിന്റെ പേരിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും, തന്ത്രി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി റിമാൻഡ് റിപ്പോർട്ടിൽ പോലുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.