തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പുതുക്കിയ മുന്നറിയിപ്പിൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. മഴയെത്തുടർന്ന് തിരുവനന്തപുരത്തെ പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യത.(Rains tighten grip in Kerala, Rains with thunder and lightening will continue)
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകൾ തുറന്നു. പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 40 സെന്റീമീറ്റർ) തുറന്നു. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് 10 സെന്റീമീറ്റർ വീതം തുറക്കും. ഇതോടെ ഷട്ടറുകൾ ആകെ 150 സെന്റീമീറ്ററായി ഉയരും.
ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.