തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിൽ തുലാവർഷം വീണ്ടും സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനവും, ന്യൂനമർദ്ദത്തിന്റെ സാന്നിധ്യവുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Rain is active again in Kerala, yellow alert in 3 districts today)
ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത മണിക്കൂറുകളിൽ പടിഞ്ഞാറോട്ട് നീങ്ങി ന്യൂനമർദ്ദമായി (Low Pressure Area) ശക്തി കുറയാൻ സാധ്യതയുണ്ട്.
വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇന്ന് (04/12/2025) മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളാണിവ. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിനും 115.5 മില്ലിമീറ്ററിനും ഇടയിലുള്ള മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് (04/12/2025) കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു