സിനിമാതാരങ്ങളുടെ വീടുകളിലെ റെയ്ഡ്: 'ശബരിമല വിവാദം മുക്കാനുള്ള ശ്രമം'- സുരേഷ് ഗോപി
പാലക്കാട്: യുവതാരങ്ങളായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളിലടക്കം നടന്ന ഇ.ഡി. റെയ്ഡിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനാണ് സിനിമാതാരങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടത്തിയ 'കലുങ്ക് സംവാദത്തി'ലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
സ്വർണത്തിൻ്റെ വിഷയം മുക്കാൻ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എൻ.ഐ.എ., ഇ.ഡി. എന്നിവയെല്ലാം ഇത് പരിശോധിക്കുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഈ സർക്കാരിനെ (പിണറായി സർക്കാർ) ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പോലീസിനെ ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകൾ," സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
റെയ്ഡുകൾ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട്
ദുൽഖറിൻ്റെയും പൃഥ്വിരാജിൻ്റെയും വീടുകളടക്കം 17 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഇ.ഡി.യുടെ നടപടി. ഫെമ (FEMA) നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. സാമ്പത്തിക ഇടപാടിൽ ക്രമക്കേട് തെളിഞ്ഞാൽ താരങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
മലയാള സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്നും ഇതിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണർ ടി.ജു. തോമസ് അറിയിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെയും യു.എസ്. എംബസികളുടെയും പേര് ഉപയോഗിച്ച് വ്യാജരേഖ ചമച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
വാഹനം വിട്ടുകിട്ടാൻ ദുൽഖർ ഹൈക്കോടതിയിൽ
അതേസമയം, ദുൽഖർ സൽമാൻ്റെ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ നൽകുന്നതിൽ ഹൈക്കോടതി കസ്റ്റംസിനോട് തീരുമാനം എടുക്കാൻ നിർദേശിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. ദുൽഖറിൻ്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ ലഭിക്കാനാണ് താരം ഹൈക്കോടതിയിൽ ഹർജി നൽകിയത്.