കൊച്ചി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ചോദ്യം ചെയ്ത് സർക്കാർ ഹർജിയുമായി ഹൈക്കോടതിയിൽ. കേസിന്റെ വസ്തുതകൾ പൂർണ്ണമായി പരിഗണിക്കാതെയുള്ള ഉത്തരവാണ് സെഷൻസ് കോടതി നൽകിയതെന്നാണ് സർക്കാർ ഹർജിയിലെ പ്രധാന വാദം.(Rahul Mamkootathil's anticipatory bail, Government moves High Court with objection)
മുൻകൂർ ജാമ്യം നിയമപരമല്ലെന്നും ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ഗുരുതരമായി ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
എം.എൽ.എ. ആയതിനാൽ പ്രതി സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഈ സ്വാധാനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. ഈ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇതിനു മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വസ്തുതകൾ പരിഗണിക്കുമ്പോൾ സെഷൻസ് കോടതിയുടെ ഉത്തരവ് നിലനിൽക്കില്ലെന്നും, മുൻകൂർ ജാമ്യം റദ്ദാക്കണമെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പതിനഞ്ചാം ദിവസവും ഒളിവിൽ തുടരുകയാണ്. കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഹുൽ ഇന്ന് വൈകുന്നേരത്തോടെ പാലക്കാട് വോട്ട് ചെയ്യാൻ എത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മൊഴിയിൽ ഗുരുതരമായ വിവരങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.