തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു. ഉടൻതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.(Rahul Mamkootathil's anticipatory bail, Government moves High Court)
തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ, രാഹുലിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 27 മുതൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ നാളെ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.
പല തവണ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ബലാത്സംഗം, ഭ്രൂണഹത്യ എന്നീ വകുപ്പുകൾ ചുമത്തിയ ആദ്യ കേസിൽ ഇതേ കോടതി നേരത്തെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.