ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. അന്വേഷണ സംഘവുമായി നിസഹകരിക്കുന്നു എന്ന് വിവരം. അറസ്റ്റ് നടപടികളുടെ ഭാഗമായുള്ള അറസ്റ്റ് മെമ്മോയിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും ഒപ്പിടാൻ തയ്യാറാകാത്തതിനെത്തുടർന്ന്, പ്രതി നടപടികളോട് നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെ എത്തിച്ച് പോലീസ് സാക്ഷ്യപ്പെടുത്തി.(Rahul Mamkootathil refuses to sign in arrest memo, SIT takes unusual move)
ഞായറാഴ്ച രാവിലെ 7:30-ഓടെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഒപ്പില്ലെങ്കിലും അറസ്റ്റ് വിവരം ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം രാഹുലിനെ സന്ദർശിക്കാനെത്തിയ ബന്ധുവിൽ നിന്നും പോലീസ് എഴുതി വാങ്ങിയിട്ടുണ്ട്.
രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്. കസ്റ്റഡിയിൽ വാങ്ങുന്നതിലൂടെ പ്രധാന കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പോലീസ് ലക്ഷ്യമിടുന്നു.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചുവെന്ന് പരാതിയിലുണ്ട്. ഈ നിർണ്ണായക തെളിവ് കണ്ടെത്തേണ്ടതുണ്ട്. പീഡനം നടന്നതായി പറയുന്ന ഹോട്ടലിലെത്തിച്ച് രാഹുലിനെ തെളിവെടുപ്പിന് വിധേയനാക്കും. മൂന്നാമത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.