തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ കേസ് സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് എം.ടി. രമേശ് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് പോലീസിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.(Rahul Mamkootathil is not Veerappan, says MT Ramesh)
ഓഡിയോ സന്ദേശം അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും എന്തുകൊണ്ട് പോലീസ് സ്വമേധയാ കേസെടുത്തില്ല? അറസ്റ്റ് ചെയ്യുവാനുള്ള രേഖകൾ നേരത്തെ കിട്ടിയിട്ടും പരാതി നൽകേണ്ടി വന്നത് എന്തിനാണ്? "രാഹുൽ മാങ്കൂട്ടത്തിൽ വീരപ്പൻ ഒന്നുമല്ലല്ലോ. രാജ്യംവിട്ട് പോയിട്ടില്ലല്ലോ. നാലുദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല." അറസ്റ്റ് ഒഴിവാക്കിയത് ആര്? മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നതുവരെ അറസ്റ്റ് ചെയ്യേണ്ട എന്നത് ആരുടെ തീരുമാനമാണ്? രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ച കോൺഗ്രസുകാരനെ പിടികൂടാത്തതെന്ത് എന്നും അദ്ദേഹം ചോദിച്ചു.
പോലീസ് ഉറങ്ങുകയായിരുന്നോ എന്ന് ചോദിച്ച അദ്ദേഹം, പാലക്കാട്ടുനിന്ന് വഞ്ചിയൂർ കോടതിയിൽ എത്തി മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ടു പോയപ്പോൾ കേരള പോലീസ് എന്ത് ചെയ്യുകയായിരുന്നു എന്നും, പോലീസ് ഗൗരവത്തോടെ കേസ് അന്വേഷിക്കുന്നില്ല എന്നും പറഞ്ഞു. "പരാതി കിട്ടിയ ദിവസം അറസ്റ്റ് ചെയ്യണമായിരുന്നു," എം.ടി. രമേശ് കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. 'വികസിത കേരളം' എന്ന ആശയം മുന്നോട്ടുവെച്ചാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ എൽ.ഡി.എഫും യു.ഡി.എഫും പിറകോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒളിമ്പിക്സ് വേദിയുമായി ബന്ധപ്പെട്ടുയരുന്ന ചർച്ചകൾക്ക് മറുപടി നൽകിയ എം.ടി. രമേശ്, തിരുവനന്തപുരത്തിന് വേണ്ടി നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് ആവർത്തിച്ചു. "ഇന്ത്യയിൽ ഒരു നഗരത്തിൽ മാത്രമായല്ല ഒളിമ്പിക്സ് നടത്തുന്നത്. 2036-ൽ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി. ആവും. എവിടെ വേദിവേണം എന്ന് നമുക്ക് തീരുമാനിക്കാനാകും. ഒളിമ്പിക്സ് ഇന്ത്യയിൽ നടക്കുമെങ്കിൽ ഒരു വേദി തിരുവനന്തപുരത്താക്കാൻ ശ്രമിക്കും. തിരുവനന്തപുരത്തെ രാജ്യമറിയുന്ന നഗരമാക്കി മാറ്റും. ആ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും," അദ്ദേഹം പറഞ്ഞു. ശിവൻകുട്ടിക്ക് എന്തും പറയാമെന്നും അദ്ദേഹത്തിന്റെ അഭിപ്രായം നടക്കില്ലെന്നും എം.ടി. രമേശ് പരിഹസിച്ചു.
എസ്.ഐ.ആർ. നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരല്ലെന്നും, രാഷ്ട്രീയ പാർട്ടികളുമായി എങ്ങനെയാണ് ചർച്ച ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. പാർലമെന്റിൽ ചർച്ചചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.