തിരുവനന്തപുരം : അഭ്യൂഹങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ എതിർപ്പിനെയും കാറ്റിൽ പറത്തിയാണ് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിനെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം മണ്ഡലത്തിലും സജീവമാകും. (Rahul Mamkootathil in Kerala Assembly)
രാഹുൽ ശനിയാഴ്ച പാലക്കാടെത്തും. അദ്ദേഹം പൊതുപരിപാടികളിലും പങ്കെടുക്കും. തുടർന്ന് ഞായറാഴ്ചയോടെ മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിൽ എത്തും. എന്നാൽ, രാഹുലിനെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നാണ് ഡി വൈ എഫ് ഐയും ബി ജെ പിയും പറഞ്ഞത്.
രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും സംസാരിച്ചു. രാഹുലിൻ്റെ ബ്ലോക്കിൽ വന്നിരുന്ന് യു.എ ലത്തീഫ് സംസാരിച്ചു. കൂടാതെ, ടി.വി ഇബ്രാഹിമും അദ്ദേഹത്തോട് സംഭാസനം നടത്തി. അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിലാണ് ഇരിപ്പിടം. 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ രാഹുൽ എത്തിയത്.
അതേസമയം 12 ദിവസത്തേക്കുള്ള സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സഭ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് ആദരവ് അർപ്പിച്ചു. സഭയിലെ സന്ദർശക ഗ്യാലറിയിൽ വി എസിൻ്റെ മകൻ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനയെയാണ് സഭ ചേരുന്നത്.
രാഹുലിന് പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം സഭയിൽ എത്തിയപ്പോൾ അനുകൂലമായോ, പ്രതികൂലമായോ പ്രതികരണം ഉണ്ടായില്ല. അടൂരിലെ വീട്ടിൽ നിന്നും പുലർച്ചെ തന്നെ ഇറങ്ങി എന്നാണ് വിവരം. രാഹുൽ കയറി വന്നത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആദരിക്കുന്നതിനിടയിലാണ്.