തിരുവനന്തപുരം : പാലക്കാട് എം എൽ എയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. വി ഡി സതീശന്റെ എതിർപ്പ് തള്ളിയാണ് അദ്ദേഹം എത്തിയത്.(Rahul Mamkootathil in Kerala Assembly)
അദ്ദേഹം, ചില നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിലാണ് ഇരിപ്പിടം. 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ രാഹുൽ എത്തിയത്.
അതേസമയം 12 ദിവസത്തേക്കുള്ള സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സഭ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് ആദരവ് അർപ്പിച്ചു. സഭയിലെ സന്ദർശക ഗ്യാലറിയിൽ വി എസിൻ്റെ മകൻ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനയെയാണ് സഭ ചേരുന്നത്.
രാഹുലിന് പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം സഭയിൽ എത്തിയപ്പോൾ അനുകൂലമായോ, പ്രതികൂലമായോ പ്രതികരണം ഉണ്ടായില്ല. അടൂരിലെ വീട്ടിൽ നിന്നും പുലർച്ചെ തന്നെ ഇറങ്ങി എന്നാണ് വിവരം. രാഹുൽ കയറി വന്നത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആദരിക്കുന്നതിനിടയിലാണ്.