കോട്ടയം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിന് രഞ്ജിത പുളിയ്ക്കൻ അറസ്റ്റിലായി. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(Rahul Mamkootathil case, Ranjitha Pulikkan arrested for cyber abuse against survivor)
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ പരാതി ഉയർന്നപ്പോൾ തന്നെ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് രഞ്ജിതയ്ക്കെതിരെ കേസെടുത്തിരുന്നു. അന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും, മൂന്നാമത്തെ ബലാത്സംഗ പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം തുടർന്നതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ചത്.
പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ പോസ്റ്റുകളിട്ടതിനും അവരെ അധിക്ഷേപിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.