തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമര പ്രതിജ്ഞാ റാലിയിൽ താൻ എത്തിയത് ക്ഷണിച്ചിട്ടാണെന്ന് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ. സമരവേദിയിൽ നിന്ന് തന്നെ 'ഇറക്കിവിട്ടു' എന്ന മാധ്യമവാർത്തകൾക്കെതിരെ ആഞ്ഞടിച്ച രാഹുൽ, ഇത് തൻ്റെ അമ്മമാരുടെ സമരമാണെന്നും, ഒരു അമ്മമാരും മക്കളേ ഇറക്കിവിടില്ലെന്നും പ്രസംഗത്തിൽ പറഞ്ഞു.(Rahul Mamkootathil against the controversy at the Asha workers protest stage)
സമരത്തെ ഒറ്റുകൊടുക്കുന്ന മാധ്യമപ്രവർത്തകരാണ് തെറ്റായ വാർത്ത നൽകിയത്. സമരസമിതി നേതാക്കൾ ക്ഷണിച്ചിട്ടാണ് താൻ എത്തിയത്. "ഞാൻ പോയാലേ പ്രതിപക്ഷ നേതാവ് വരൂ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സഭയിൽ അല്ലേ താൻ പോയത്," എന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ആശാ സമരവേദിയിൽ എത്തിയപ്പോൾ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. തുടക്കത്തിൽ വേദിയിൽ എത്തിയ രാഹുൽ, വി.ഡി. സതീശൻ എത്തും മുൻപ് മടങ്ങി.
രാഹുലിനെ ഇറക്കിവിട്ടു എന്ന പ്രചാരണം ഉണ്ടായതിന് പിന്നാലെ രമേശ് ചെന്നിത്തല സ്ഥലത്തുണ്ടായിരുന്ന സമയത്ത് രാഹുൽ വീണ്ടും വേദിയിൽ എത്തി. താൻ ക്ഷണിക്കപ്പെട്ടിട്ടാണ് വന്നതെന്നും കുത്തിത്തിരിപ്പുകാരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ആശാ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകി.
സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.