കൊച്ചി: പ്രൊഫ. എം. ലീലാവതിക്ക് ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രിയദർശിനി സാഹിത്യ പുരസ്കാരം രാഹുൽ ഗാന്ധി കൈമാറി. 98-ാം വയസ്സിലും പുലർച്ചെ എഴുന്നേറ്റ് വായനയിലും എഴുത്തിലും മുഴുകുന്ന ടീച്ചറുടെ ജീവിതം എല്ലാവർക്കും ഊർജ്ജമാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.(Rahul Gandhi presents Priyadarshini Award to Prof. M Leelavathi)
രാജ്യത്ത് 'നിശബ്ദതയുടെ സംസ്കാരം' വ്യാപിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ആർത്തിയുടെ രാഷ്ട്രീയമാണ് ഈ നിശബ്ദതയ്ക്ക് പിന്നിലെന്നും എതിർക്കേണ്ട കാര്യങ്ങളിൽ പോലും ശബ്ദമുയരാത്ത സാഹചര്യം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജ്യം ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് ടീച്ചർ പ്രത്യാശ പ്രകടിപ്പിച്ചു. നെഹ്‌റു കുടുംബത്തിന്റെ ത്യാഗങ്ങളെ സ്മരിച്ച അവർ, പുരസ്കാര തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് കൈമാറുന്നതായും പ്രഖ്യാപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം കെപിസിസി സംഘടിപ്പിക്കുന്ന കൂറ്റൻ ജനപ്രതിനിധി സംഗമത്തിന് മറൈൻ ഡ്രൈവ് സാക്ഷ്യം വഹിക്കുന്നു. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിജയിച്ച 15,000-ത്തിലധികം കോൺഗ്രസ് ജനപ്രതിനിധികളാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ്, രമേശ് ചെന്നിത്തല, കനയ്യ കുമാർ തുടങ്ങി ദേശീയ-സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കൾ വേദിയിലുണ്ട്. സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ബോൾഗാട്ടി, കലൂർ സ്റ്റേഡിയം, വില്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.