തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. ഇരുവഭാഗത്തിൻ്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി ഇന്നും കേസ് പരിഗണിക്കുന്നത്.
രാഹുൽ ഈശ്വറിൻ്റെ വാദം:
കേസിൻ്റെ എഫ്.ഐ.ആർ. വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും, പരാതിക്കാരിയെ അവഹേളിക്കുന്ന യാതൊന്നും അതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം , രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.
ഇതിനിടെ , ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുകയാണ് അദ്ദേഹം. കോടതിയുടെ ഇന്നത്തെ തീരുമാനം രാഹുൽ ഈശ്വറിന് ജാമ്യം ലഭിക്കുമോ എന്നതിൽ നിർണ്ണായകമാകും.